Business
ഐവറി കോസ്റ്റിലും തെക്കുകിഴക്ക് ഏഷ്യൻ രാജ്യങ്ങളും റബർ ടാപ്പിംഗ് സീസണിന് ഒരുങ്ങുന്നതു കണ്ട് രാജ്യാന്തര നിക്ഷേപകർ റബറിൽ ലാഭമെടുപ്പിനു നീക്കം തുടങ്ങി, വരണ്ട കാലാവസ്ഥ തുടരുന്നതിനാൽ കേരളത്തിൽ ടാപ്പിംഗ് സ്തംഭനത്തിലാണ്. ഈസ്റ്റർ ഡിമാൻഡ് മുന്നിൽക്കണ്ട് വെളിച്ചെണ്ണ കരുത്ത് സ്വരൂപിക്കുന്നു. കുരുമുളക് തിരിച്ചുവരവിനു ശ്രമം നടത്തിയെങ്കിലും ഇടപാടുകാരിൽ നിന്നുള്ള പിന്തുണ ഉറപ്പ് വരുത്താനായില്ല.
ആഗോള റബർ ഉത്പാദനത്തിൽ വൻ ശക്തിയായി മാറുന്ന ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റ് ടാപ്പിംഗ് സീസണിന് ഒരുങ്ങുന്നു. പുതിയ സാഹചര്യത്തിൽ ഏപ്രിൽ ആദ്യ രണ്ടാഴ്ചകളിൽ പുതിയ ഷീറ്റ് വിൽപ്പനയ്ക്ക് സജ്ജമാകുമെന്ന വിവരം ടയർ വ്യവസായികളെ തിരക്കിട്ടുള്ള റബർ സംഭരണത്തിൽ നിന്നും പിൻതിരിപ്പിക്കാം. ഏതാനും മാസങ്ങളായി നിക്ഷേപകരായി നിലകൊണ്ട് അവധി വ്യാപാര രംഗത്ത് ആവേശം സൃഷ്ടിച്ച ഫണ്ടുകൾ ചുവട് മാറി ചവിട്ടാനുള്ള അണിയറ നീക്കത്തിലാണ്. ഇതിന്റെ മുന്നോടിയെന്നോണം ജപ്പാൻ ഒസാക്ക അടക്കമുള്ള അവധി വ്യാപാര കേന്ദ്രങ്ങളിൽ അവർ ലാഭമെടുപ്പ് തുടങ്ങി.
ജനുവരി ആദ്യം ഒസാക്ക എക്സ്ചേഞ്ചിൽ കിലോ 346 യെന്നിൽ വിപണനം നടന്ന റബർ ഈ മാസം 386 യെൻ വരെ ഉയർന്ന് ഇടപാടുകൾ നടന്നു. വാരത്തിന്റെ തുടക്കത്തിൽ 380 യെന്നിൽ നീങ്ങിയ റബർ പക്ഷേ വാരാന്ത്യം 365ലേക്ക് ഇടിഞ്ഞു. നിലവിൽ 356 യെന്നിൽ സപ്പോർട്ടുണ്ട്. ഈ താങ്ങ് വിപണിക്കു നിലനിർത്താനായില്ലെങ്കിൽ 340 റേഞ്ചിലേക്ക് ജാപ്പനീസ് മാർക്കറ്റ് തിരിയും. സാങ്കേതികമായി റബർ ദുർബലാവസ്ഥയിലേക്ക് പ്രവേശിക്കുകയാണ്.
ഈസ്റ്റർ കഴിയുന്നതോടെ വിവിധ രാജ്യങ്ങളിൽനിന്നും പുതിയ ക്വട്ടേഷനുകൾക്കു സാധ്യത തെളിയുന്നതിനാൽ വ്യവസായികൾ ബാങ്കോക്കിൽ തിരക്കിട്ടു പുതിയ കരാറുകൾക്കു നീക്കം നടത്താൻ ഇടയില്ല. അതേസമയം, രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയരുന്നത് സിന്തറ്റിക്ക് റബറിനു താങ്ങ് പകർന്നാൽ അത് റബർ ഉത്പാദക രാജ്യങ്ങൾക്കും ആശ്വാസം പകരും.
സംസ്ഥാനത്തെ വിപണികളിൽ നാലാം ഗ്രേഡ് റബർ 21,500 രൂപയിൽ നിന്നും വാരാമധ്യം 21,800 രൂപ വരെ കയറിയെങ്കിലും വ്യവസായികളിൽ നിന്നുള്ള ഡിമാൻഡ് കുറഞ്ഞതോടെ 21,600ലേക്ക് താഴ്ന്നു. അഞ്ചാം ഗ്രേഡ് 21,300 രൂപയിലും ഒട്ടുപാൽ 13,600 രൂപയിലും ലാറ്റക്സ് 14,400 രൂപയിലുമാണ്. വേനൽമഴ വേണ്ട വിധം ഇനിയും കനിഞ്ഞിട്ടില്ല, ഉത്പാദന രംഗത്തെ സ്തംഭനം തുടരുന്നതിനാൽ ടാപ്പിംഗ് പുനരാരംഭിക്കാൻ കാലതാമസം നേരിടാം.
നാളികേരോത്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല, ഈസ്റ്റർ അടുക്കുന്നതിനാൽ വെളിച്ചെണ്ണയ്ക്ക് പ്രാദേശിക ഡിമാൻഡ് ശക്തമാകുമെന്ന കണക്കുകൂട്ടലിലാണ് ഒരു വിഭാഗം വ്യവസായികൾ. അതുകൊണ്ടുതന്നെ ചരക്ക് റിലീസിംഗ് അവർ നിയന്ത്രിച്ച് മോഹവിലയ്ക്കായി കാത്തിരിക്കുന്നു. അതേസമയം മാസാരംഭ വേളയിൽ വെളിച്ചെണ്ണയ്ക്ക് പ്രാദേശിക ഡിമാൻഡ് ഉയരാഞ്ഞത് മില്ലുകാരിൽ സമ്മർദമുളവാക്കി. കൊച്ചിയിൽ എണ്ണ 26,900 രൂപയിലും കൊപ്ര 15,100 രൂപയിലുമാണ്.
അന്തർസംസ്ഥാന വ്യാപാരികൾ ഹൈറേഞ്ചിൽ നിന്നും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽനിന്നുമുള്ള കുരുമുളക് സംഭരണ തോത് അല്പം കുറച്ചു. നാടൻ കുരുമുളക് കാര്യമായി വില്പനയ്ക്ക് ഇറങ്ങുന്നില്ലെങ്കിലും നിരക്ക് അല്പം താഴ്ത്തി കാർഷിക മേഖലയുടെ ഹൃദയതുടിപ്പ് അറിയാനുള്ള ശ്രമത്തിലാണ്.
ഈസ്റ്റർ ആഘോഷവേളയിൽ പണത്തിന് ആവശ്യം ഉയരുമെന്നതിനാൽ കൈവശമുള്ള ചരക്ക് അവർ വിപണിയിൽ ഇറക്കുമെന്ന നിഗമത്തിലാണു വാങ്ങലുകാർ. ഈയൊരു കണക്കുകൂട്ടലിൽ കൊച്ചിയിൽ അവർ അൺഗാർബിൾഡ് 69,900 രൂപയിൽനിന്ന് 69,500 രൂപയായി കുറച്ചു, ഗാർബിൾഡ് മുളക് വില 71,500 രൂപ.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഗാർഹികേതര ആവശ്യങ്ങൾക്കുള്ള പാചക വാതക സിലണ്ടറുകളുടെ ക്ഷാമം നേരിടാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ക്ഷാമം തടയാൻ മുൻഗണന ക്രമം നിശ്ചയിക്കാനും കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാൻ എൻഫോഴ്സ്മെന്റ് സംഘം രൂപീകരിക്കാനും ഉന്നതതല യോഗം തീരുമാനിച്ചു.
വ്യാവസായിക - ഗാർഹിക ഉപയോഗങ്ങൾക്ക് ആവശ്യമായ പാചകവാതക സിലണ്ടറുകളുടെ ദിനംപ്രതിയുള്ള ഉപഭോഗം, വിതരണം എന്നിവ നിരീക്ഷിക്കാൻ സംസ്ഥാന അടിസ്ഥാനത്തിൽ മോണിറ്ററിംഗ് കമ്മറ്റി രൂപീകരിക്കും. ജില്ലകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയും ഇതിനോടനുബന്ധമായി രൂപീകരിക്കും.
ഇതിനായി പ്രത്യേകം തയാറാക്കിയ ഡാഷ് ബോർഡ് ഉപയോഗിച്ചാവും നിരീക്ഷണം നടത്തുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ പാചകവാതക കമ്പനി പ്രതിനിധികളുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ചയിലാണ് പാചകവാതക പ്രതിസന്ധി നേരിടാൻ അടിയന്തര നടപടികൾ കൈകൊള്ളാൻ തീരുമാനിച്ചത്.
വ്യവസായിക ഗ്യാസ് സിലണ്ടറുകൾ ലഭിക്കാത്തത് മൂലം പ്രതിസന്ധി രൂപപ്പെടുമ്പോൾ ഏതൊക്കെ വിഭാഗങ്ങൾക്ക് മുൻഗണന നൽകി ഗ്യാസ് സിലണ്ടർ നൽകണം എന്നും യോഗം അവലോകനം ചെയ്തു. ആശുപത്രികൾ, വൃദ്ധ സദനങ്ങൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, ജനകീയ അടുക്കളകൾ, ഐ ടി പാർക്കിലെ കാന്റീനുകൾ, ഫാക്ടറികളിലെ കാന്റീനുകൾ അടക്കമുള്ളവർക്ക് മുൻഗണന നിശ്ചയിക്കും. ഇതിനുവേണ്ടി ഒരു മാർഗരേഖ പുറപ്പെടുവിക്കാം എന്ന് വിവിധ പാചക വാതക കമ്പനി പ്രതിനിധികൾ ഉറപ്പു നൽകി.
ഇവരെ കൂടാതെ മുൻഗണനാ ക്രമത്തിലേക്ക് മറ്റ് ഏതെല്ലാം വിഭാഗങ്ങളെ ഉൾക്കൊള്ളിക്കണമെന്ന് സംസ്ഥാന സർക്കാർ ചർച്ച ചെയ്ത ശേഷം പാചകവാതക കമ്പനികൾക്ക് പട്ടിക കൈമാറും. ക്ഷാമം മൂലം ശ്മശാനങ്ങളുടെ പ്രവർത്തനം തടസപ്പെടുന്ന യാതൊരു സാഹചര്യവും ഉണ്ടാവാൻ പാടില്ല എന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: സഹകരണ ജീവനക്കാരുടെ പെൻഷൻ പദ്ധതിയിൽ മൂന്നു ശതമാനം വർധന അനുവദിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
കഴിഞ്ഞ നവംബറിൽ രണ്ടു ശതമാനം വർധിപ്പിച്ചിരുന്നു. ഇതുവരെ അഞ്ചു ശതമാനം വർധനയാണ് നൽകിയത്.
സഹകരണ പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്കരിക്കാനും, പുനഃക്രമീകരിക്കാനും സർക്കാർ നിയോഗിച്ചിരുന്ന സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സഹകരണ പെൻഷൻ ബോർഡ് ഭരണസമിതി തീരുമാനം അനുസരിച്ചാണ് വർധന.
Business
മുംബൈ: ചരക്കുസേവന നികുതി, എക്സൈസ് തീരുവ പരിഷ്കരണം എന്നിവ വരുന്നതോടെ ഇന്നു മുതൽ സിഗരറ്റ് വില കുത്തനെ ഉയരും. കൂടാതെ പാൻ മസാലയ്ക്കും മറ്റ് പുകയില ഉത്പന്നങ്ങൾക്കും ഹെൽത്ത് സെസ് ഏർപ്പെടുത്തും. ഏതാണ്ട് ഏഴു വർഷത്തിനുശേഷമാണ് സിഗരറ്റുകൾക്ക് വലിയ നികുതി വർധനയുണ്ടാകുന്നത്. ഇത് ആഗോള പൊതുജനാരോഗ്യ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതിനാണിത്.
ഇന്നുമുതൽ സിഗരറ്റിനും പുകയില ഉത്പന്നങ്ങൾക്കും ഏറ്റവും ഉയർന്ന ജിഎസ്ടി സ്ലാബായ 40 ശതമാനത്തിനു പുറമെ അധിക എക്സൈസ് തീരുവയും സെസും നല്കേണ്ടിവരും. നിലവിലുള്ള 28 ശതമാനം ജിഎസ്ടിയും നഷ്ടപരിഹാര സെസിനും പകരമാണിത്.
സിഗരറ്റുകളുടെ നീളവും തരവുമനുസരിച്ച് വിലയിൽ 15 മുതൽ 30 ശതമാനം വരെ വർധനയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടുതൽ വിൽപ്പനയുള്ള, 65 മില്ലിമീറ്ററിൽ താഴെ നീളമുള്ള സിഗരറ്റുകൾക്ക് നോണ് ഫിൽട്ടർ സിഗരറ്റുകൾക്ക് ഓരോ സ്റ്റിക്കിനും 2.05 രൂപ അധികതീരുവ ഏർപ്പെടുത്തും. ഇതേ നീളത്തിലുള്ള ഫിൽട്ടർ സിഗരറ്റുകളിൽ ഓരോ സ്റ്റിക്കിനും 2.10 രൂപ അധിക തീരുവ ഉണ്ടാകും. ഇടത്തരം നീളമുള്ള സിഗരറ്റുകൾക്ക് (65-70 മില്ലി മീറ്റർ) ഓരോ സ്റ്റിക്കിനും ഏകദേശം 3.6 മുതൽ നാലു രൂപ വരെ നൽകേണ്ടിവരും.
നീളമുള്ള പ്രീമിയം സിഗരറ്റുകൾക്ക് (70-75 മില്ലി മീറ്റർ) ഓരോ സ്റ്റിക്കിനും ഏകദേശം 5.4 രൂപ വീതം നൽകേണ്ടിവരും. ഏറ്റവും ഉയർന്ന നികുതി ഓരോ സ്റ്റിക്കിനും 8.50 രൂപ എന്ന ഉയർന്ന നികുതി നിരക്ക് അസാധാരണമോ നിലവാരമില്ലാത്തതോ ആയ സിഗരറ്റുകൾക്ക ബാധകമാകും. വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്രമുഖ സിഗരറ്റ് ബ്രാൻഡുകളൊന്നും ഈ ഉയർന്ന നികുതി സ്ലാബിനു കീഴിൽ വരുന്നതല്ല.
ക്രിസിൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നികുതി ഉയരുന്നതോടെ അടുത്ത സാന്പത്തികവർഷം സിഗരറ്റ് വില്പനയിൽ ആറു മുതൽ എട്ടു ശതമാനം വരെ കുറവുണ്ടാകുമെന്നാണ് പറയുന്നത്.
രാജ്യത്ത് സിഗരറ്റുകൾക്ക് ചില്ലറവിലയുടെ 53 ശതമാനമാണ് നിലവിലുള്ള ശരാശരി നികുതി. ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന ബെഞ്ച് മാർക്കായ 75 ശതമാനത്തിലും ഏറെ താഴെയാണിത്. ഉപയോഗം കുറയ്ക്കാനാണ് സിഗരറ്റിന് ഉയർന്ന നികുതിനിരക്ക് ലോകാരോഗ്യസംഘടന ശിപാർശ ചെയ്യുന്നത്.
യുണൈറ്റഡ് കിംഗ്ഡം, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ചില്ലറവിലയുടെ 80-85 ശതമാനം നികുതിയായി ഈടാക്കുന്നു. ഫ്രാൻസ്, ന്യൂസിലൻഡ്, നിരവധി യൂറോപ്യൻ രാജ്യങ്ങൾ 70-80 ശതമാനത്തിലധികം നികുതി നിരക്ക് ഏർപ്പെടുത്തുന്നു. തുർക്കി, ദക്ഷിണാഫ്രിക്ക, ഫിലിപ്പീൻസ്, ചിലി പോലുള്ള ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾപോലും കഴിഞ്ഞ പത്ത് വർഷത്തിനിടെ സിഗരറ്റ് നികുതി ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം പാലിക്കുന്നതോ അതിൽ മുകളിലോ ആയി ഉയർത്തിയിട്ടുണ്ട്.